ആകെ പേജ്‌കാഴ്‌ചകള്‍

2015, ജൂൺ 26, വെള്ളിയാഴ്‌ച

നഗരത്തിനും കടലിനും ഇടയിലെ വഴി
















ഒരറ്റം 
നഗരത്തിലേക്കും
മറ്റേ അറ്റം 
കടല്‍ത്തീരത്തേക്കും 
നീണ്ടു കിടക്കുന്നതായിരുന്നു ആ പാത
എന്നാല്‍ 
വഴിമധ്യത്തില്‍ നിന്ന് തര്‍ക്കിക്കുകയായിരുന്ന
അവര്‍ 
വിട്ടുവീഴ്ചക്ക് ഒരുക്കമായിരുന്നില്ല

ആ പാത
നഗരത്തിലുള്ളവര്‍ക്ക്
കടല്‍ത്തീരത്തേക്ക് പോകാനുള്ളതാണതെന്ന്
ഒരാളും
കടല്‍ത്തീരത്തുള്ളവര്‍ക്ക്
നഗരത്തിലേക്ക് വരാനുള്ളതാണതെന്ന്
മറ്റേയാളും 
ശഠിച്ചുകൊണ്ടേയിരുന്നു
ഞാന്‍ 
കേട്ടുനിന്നതേയുള്ളൂ

യഥാര്‍ത്ഥത്തില്‍ 
സമുദ്രത്തിനും നഗരത്തിനും
എന്റെ വീട്ടിലക്ക് വരാനായി
ഞാന്‍ നിര്‍മ്മിച്ചതായിരുന്നു
ആ പാത

2015, മേയ് 6, ബുധനാഴ്‌ച

ജനല്‍ച്ചിത്രം















ഒരു ജനല്‍ തുറന്നിടുകയെന്നാല്‍
ആരോ ഒരാള്‍ ഒരു ചുമരില്‍
ഒരു ചിത്രം വരച്ചുകൊണ്ടിരിക്കലാണ്

അതില്‍ 
പൂക്കള്‍ വിരിയും
തെങ്ങോലകളാടും
കുരുവികള്‍ കൂടുകൂട്ടും
മേഘങ്ങള്‍ കനക്കും
മഴനൂലുകള്‍ കുളിരു നെയ്യും
വെയില്‍ പുഞ്ചിരിക്കും
മഞ്ഞ് മറകെട്ടും


പകല്‍ പൊഴിയും
രാത്രി പൂക്കും
പൗര്‍ണ്ണമി
അമാവാസിയുമായി ഇണചേരും
മിസൈലുകള്‍
നക്ഷത്രങ്ങളെ ചുംബിക്കും
തുമ്പികള്‍ ഡ്രോണുകളാവും

അപ്പോള്‍
ചിത്രത്തില്‍ നിന്ന്
ഒരു ഇയര്‍ഫോണ്‍ നീണ്ടുവരും
അതിലൂടെ
ഒരു നിലവിളി ഒഴുകിവരും
ചിത്രമപ്പോള്‍
തീപ്പിടിച്ച ഒരു ചുമരാവും

തുറന്നിട്ട ജാലകം
ഒരിക്കലും വരച്ചുതീരാത്ത
ഒരു ചിത്രമാണ്

2015, മേയ് 5, ചൊവ്വാഴ്ച

ഒറ്റമരം















ഒറ്റക്കു നില്‍ക്കുന്ന ആ മരം 
ഞാനല്ല; 
അഥവാ ഞാനാണെങ്കില്‍ 
അത് നീയുമാണ്
മാത്രമല്ല; 
ആ മരം കൂടിയാണ്.
അതിനാല്‍ അതൊരു 
ഒറ്റമരമല്ല

2015, മാർച്ച് 3, ചൊവ്വാഴ്ച

മൗനത്തിന്റെ നാവ്
















പണ്ടൊക്കെ
വാക്കിനെയായിരുന്നു ഭയം
പള്ളിയിലും പള്ളിക്കൂടത്തിലും
കിടപ്പറയിലും ശ്മശാനത്തിലും
അതെന്റെ തുണിയഴിച്ചു
കള്ളം ചിന്തിക്കും മുമ്പേ
ഉള്ളം എഴുന്നള്ളിച്ചു
അങ്ങനെ എന്റെ കച്ചവടം
പൂട്ടിപ്പോയപ്പോഴാണ്
ഞാനതിനെ
ചിത്തരോഗാസ്പത്രിയില്‍ പ്രവേശിപ്പിച്ചത്

ഷോക്കടിപ്പിച്ചതിന്റെ 
ക്ഷീണമുണ്ടായിരുന്നെങ്കിലും
മടങ്ങിവന്ന വാക്ക്
മാന്യനും 
അല്പം മൗനിയുമായിരുന്നു
എനിക്ക് പക്വതയെത്തിയതായി 
കുടുംബക്കാരും
ദൈവത്തോടടുത്തതായി
പള്ളിക്കാരും
സമവായക്കാരനായതായി
പാര്‍ട്ടിക്കാരും 
പ്രശംസിച്ചു

പിന്നീടങ്ങോട്ട് 
വാക്കുകള്‍ക്കായിരുന്നു ഭയം
പറഞ്ഞുകൊണ്ടിരിക്കെ 
അത് ഒളിച്ചുകളിച്ചു
മൗനം നാക്കു നീട്ടാന്‍ തുടങ്ങി
ഒടുവില്‍
വാക്കുണ്ടായിരുന്നിടത്തെല്ലാം
മൗനം അട്ടഹസിച്ചു
പ്രശംസിച്ചവരെല്ലാം 
ധിക്കാരിയെന്ന് ചാപ്പകുത്തി

ഞാനിപ്പോള്‍ 
ഒരറവുശാല
കൊല്ലുന്നതും കൊല്ലിക്കുന്നതും 
കൊല്ലപ്പെടുന്നതും ഞാന്‍ തന്നെ
മിഴികളില്‍ 
മൗനം മുറിപ്പെടുത്തിയ
ഒരു കഠാരയുടെ ചോര